സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടത്തിയ ആക്രമികളിൽ ഒരാൾക്ക് ഇന്ത്യൻ ബന്ധം. വെടിവയ്പ്പ് നടത്തിയവരിൽ ഒരാളായ സാജിദ് അക്രം ഇന്ത്യൻ പൗരനായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഹൈദരാബാദ് സ്വദേശിയാണ് സാജിദ് അക്രമെന്ന് തെലങ്കാന പോലീസ് അറിയിച്ചു. ആക്രമണത്തിനിടെ ഇയാൾ ഓസ്ട്രേലിയൻ പോലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു.
സാജിദ് അക്രം(50) ഹൈദരാബാദ് സ്വദേശിയാണെന്നും 1998 നവംബറിൽ സ്റ്റുഡന്റ് വീസയിലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതെന്നും തെലങ്കാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് പറഞ്ഞു. ഏകദേശം 27 വർഷമായി ഇയാൾ ഓസ്ട്രേലിയയിൽ താമസിച്ചുവരികയായിരുന്നു.
2022 ലാണ് അക്രം അവസാനമായി ഇന്ത്യയിലെത്തിയത്. ഇന്ത്യൻ പാസ്പോർട്ട് ആണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. ഇയാളുടെ മകനും ഭീകരക്രമണത്തിൽ പങ്കെടുത്തിരുന്നു.